തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് ഹോംസ്റ്റേയിലെത്തിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നുണ്ട്. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്ബ് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നുവെന്നും ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഹോംസ്റ്റേയിലെത്തിയ ശേഷം മുറിയിലേക്ക് കയറി. സംസാരിക്കാൻ പോലും കൂട്ടാക്കാതെ ശാരീരികമായി അടുക്കാൻ ശ്രമിച്ചു. എതിർപ്പ് വകവയ്ക്കാതെ അയാള്‍ തന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
രാഹുല്‍ നിർബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും യുവതി പറയുന്നുണ്ട്. അതിന്റെ ഫലമായി തനിക്ക് കടുത്ത പരിഭ്രാന്തി ഉണ്ടായെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറയുന്നു. ഇത് അസഹനീയമായ ശാരീരികാഘാതത്തിന് കാരണമായി.ശരീരത്തില്‍ നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായി. പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, തന്നെ ഉള്‍പ്പെടെ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നല്‍കാൻ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കി.

Post a Comment